2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നഗരക്കാഴ്ചകൾ

പാലത്തിനടിയിലെ നനഞ്ഞമണലിൽ പതിവു കാഴ്ചകളിൽ ലയിച്ച് നരച്ചു നീണ്ട താടി
തടവി വൃദ്ധൻ ഇരുന്നു.മുന്നിൽ വിരിച്ചിട്ട മുഷിഞ്ഞ തോർത്തിൽ സൂര്യരശ്മികൾ ചിത്രം വരച്ചു കൊണ്ടിരുന്നു.
....................

മറൈൻഡ്രൈവിലെ പതിവു സവാരിക്കാർ താജ് ഹോട്ടലിൻറെ പിന്നിലുള്ള അക്കേഷ്യ മരത്തിനടിയിൽ ഒത്തു കൂടിയിരിക്കുന്നു.പുതിയതായി വരുന്നവർ നേരത്തെ എത്തിയവർക്കു കൈകൊടുക്കുന്നു. ഇനി ഉറക്കെയുള്ള ചിരിയും സംസാരവുമായി ഇരുൾ പരക്കും വരെ അവരിരിക്കും...മേയ്ഫ്ളവറിൻറെ ചുവന്നു തുടുത്ത പൂക്കൾ നടപ്പാതയിൽ പരവതാനി വിരിച്ചിരിക്കുന്നു.
...............................................
കായലിലൂടെ ടൂറിസ്ററുകളുമായി ഒഴുകി നടക്കുന്ന ബോട്ടിൽനിന്നും കാതടപ്പിക്കുന്ന ബാൻറ് മേളങ്ങൾ മുറുകുന്നു.
........................................
സിമൻറു ബഞ്ചുകളിൽ കൈ കോർത്തു പിടിച്ച് ചുമലുകൾ ചേർന്നിരിക്കുന്ന യുവമിഥുനങ്ങളുടെ കണ്ണുകളിൽ കത്തുന്ന പ്രതീക്ഷയുടെ പുത്തൻ വർണ്ണങ്ങൾ.
................................................
പടിഞ്ഞാറൻമാനം തുടുതുടുത്തു. അസ്തമന സൂര്യൻ കടലിലേക്കൂളിയിടാൻ തയ്യാറെടുത്തു കഴിഞ്ഞു. കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങൾ ചിറകടിച്ച് കൂടുകളിലേക്ക് ധൃതി പിടിച്ച് പറന്നകലുന്നു. നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളിൽ നിന്നുള്ള വെളിച്ചം വെള്ളത്തിൽ മായാജാലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു...വളരെ വേഗം ഇരുൾ വ്യാപിച്ചു.
...........................................
പീളയടിഞ്ഞ കണ്ണുകളിൽ പറന്നടുത്ത കണ്ണീച്ചകളെ ആട്ടിയകററുമ്പോൾ വൃദ്ധൻ നെടുവീർപ്പിട്ടു. ഇന്നും എൻറെ പിച്ചപാത്രത്തിൽ ആരോ വലിച്ചെറിഞ്ഞ
അമ്പതു പൈസത്തുട്ടുമാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ