2015 ഡിസംബർ 15, ചൊവ്വാഴ്ച


Balyam deleted

തളിരിളന്തെന്നൽ
തഴുകുമാ കുരുന്നു 
ബാല്യത്തിൻ
വിസ്മയമിപ്പോഴും
സ്പന്ദിക്കുന്നുണ്ടെൻ
മാറിലിന്നും
കെടാവിളക്കായ്.
ഓർമ്മതൻ
വിരൽത്തുമ്പിൽ
പാതിയെരിഞ്ഞൊരു
ചൂട്ടുകററയായ്
വിറകൊള്ളുന്നു
ണ്ടൊരോർമ്മച്ചീളുകൾ
പലർതൻ തൂലികയിലൂ
ടൊഴുകിയൊഴുകി
ഇടവരമ്പിലാടി
യുലഞ്ഞൊരു ചെറുപുഴ
യതുവീണ്ടുമൊരു വമ്പൻ
നദിയൊരു ചെറുകടലൊരു
വൻസമുദ്രമായ്.
കാലവും കഥയും
മാറി പാടവും തോടും
എന്തെന്നറിയാത്ത
കുരുന്നുകൾക്ക്
നിൻറെ പഴങ്കഥ
വെറുമൊരു
കെട്ടുകഥ.
ഉപ്പുതൊട്ടു
പാൽപ്പായസം വരെ
എന്തിന് ഒറിജിനൽ
അച്ചനമ്മയെവരെ
വിരലൊന്നു ഞൊടിച്ചാൽ
ഓൺലൈനിൽ
വീട്ടിലെത്തുന്ന
കാലഘട്ടത്തിൽ
പഴയ ബാല്യം
ഡിലീററഡ്

2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

Nizhal

നിഴൽ

മനസ്സിൻറെ വാതായനങ്ങൾ തുറന്നിട്ട്
നിനക്കായ് കാത്തിരിക്കാൻ
തുടങ്ങിയിട്ട്കാലമേറേയായി!!!
നീയെന്ന കശ്മലനെൻ മുന്നിൽ
കരാളവക്ത്രവുമായ്
കുരുന്നു ബാല്യങ്ങളൊ
ററാലിൽ കോർത്തെടുക്കുന്ന
തറിയുന്ന മരപ്പാവ ഞാൻ;
പുറത്ത് നിറഞ്ഞ കൂരിരുൾക്കൂനകൾ
നിൻറെ കാലടിയൊച്ചകൾ,
മൃദുമർമ്മരങ്ങളെന്നു ഞാനി
ടയിലൊന്നമറിയോ കുഞ്ഞു
വായിലമർന്ന നിൻ ദംഷ്ട്രതൻ
കാപട്യമറിയാതെയോരിടം
ചേർന്നു നടന്നുതുടങ്ങുമാ
ബാല്യങ്ങളിവിടെത്തകരുന്നു
നിൻറെ മാർത്തടം തരിപ്പണ
മാക്കാനുഴറുന്നുണ്ടെൻമനം
അരൂപിയായൊരു വെറും
നിഴൽ മാത്രം.എന്തുചെയ്വൂ ഞാൻ

2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

Mughavurayillathe

                                   മുഖവുരയില്ലാതേ

                    ജനലിലൂടേ നക്ഷത്രങ്ങൾ എന്നെ നോക്കിയാണെന്നു തോന്നുന്നു 
കണ്ണുചിമ്മിക്കൊണ്ടേയിരുന്നു.ചീവീടുകളുടെ കർണ്ണകഠോരശ്ശബ്ദം 
അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ടിരിക്കുന്നു.പുറത്ത് മഴ ഇരച്ചു
വന്നു.ആകാശം എത്രപെട്ടെന്നാണ് ഇരുണ്ടത്.ലാപ്ടോപ്പിൽ
ആരുടേയൊക്കയോ മെസ്സേജസ് വരുന്ന നേരിയ മർമ്മരം.
ജോയുടെ ഗ്രൂപ്പുകാരായിരിക്കും.പരിഹസിക്കയാണെന്നറിയാം.
എങ്ങനെ പരിഹസിക്കാതിരിക്കും.അതുപോലെയുള്ള പണിയല്ലേ
ഞങ്ങളുടെ ഗ്രൂപ്പ് അവർക്കിട്ടു കൊടുത്തത്.അവരുടെ ഗ്രൂപ്പ് നേതാവ്
ജോമോൾ,ഫെയ്സ്ബുക്കിൽനിന്നു കിട്ടിയ ഒരേയൊരു ആത്മാർത്ഥ
സുഹൃത്ത്.കഴിഞ്ഞദിവസം ഞങ്ങൾ ഒന്നിച്ചൊരു തീരുമാനമെ
ടുത്തതാണ്.ഫെയ്സ്ബുക്കിലെ നമ്മുടെ കൂട്ടുകാരെല്ലാവരും കൂടി
ഒരു പാട്ടുമത്സരം സംഘടിപ്പിക്കാം.2ഗ്രൂപ്പായിതിരിഞ്ഞ് മത്സരം.
യോദ്ധാ സിനിമയിലെ അശോകനായി എൻറെ ഗ്രൂപ്പും, അപ്പുക്കുട്ടനായി
ജോമോളുടെ ഗ്രൂപ്പും.എൻറെ ഗ്രൂപ്പിൽ 33 പേരും ജോമോളുടെ കൂടെ
16 പേരും.പാട്ടുമത്സരം തൂടങ്ങുന്നതിനു മുമ്പു തന്നെ എല്ലാവരും വിധി
യെഴുതി,ജയം ഞങ്ങൾക്കു തന്നെ.മത്സരം തുടങ്ങി.ആദ്യജയം
ഞങ്ങളുടെ ഗ്രൂപ്പ് നേടി.പക്ഷേ മത്സരം പുരോഗമിക്കുംതോറും
എൻറെ ഗ്രൂപ്പിൽ നിന്ന് ആരുംതന്നെ എന്നെ സഹായി
ക്കാനെത്തിയില്ല.ജോമോളുടെ കൂടേയുള്ള എല്ലാവരും
ഒററക്കെട്ടായി എനിക്കു പണി തന്നു. മിക്കവാറും
എനിക്കറിയാവുന്ന ഉത്തരം പോലും എനിക്കു പറയാനായില്ല.
ഒന്നാംദിവസത്തെ മത്സരത്തിൽ അപ്പുക്കുട്ടൻ തൂത്തുവാരി.
ഇനിയും 9 ദിവസത്തെ മത്സരം കൂടിയുണ്ട്.പക്ഷേ ഇനിയൊരു
പരീക്ഷണത്തിനു ഞാൻ തയ്യാറായില്ല.മത്സരം നിർത്തിവച്ചു.
എനിക്ക് ഇനിയും മനസ്സിലാവാത്തത് മത്സരസമയം എല്ലാവർക്കും
പങ്കെടുക്കുവാൻ പററുന്ന വിധത്തിലായിരുന്നിട്ടും
എന്തുകൊണ്ടാവാം അവരെന്നെ ഒററപ്പെടുത്തിയത്.
ആരും അത്ര സീരിയസ് ആയി എടുത്തുകാണില്ലായിരിക്കാം
.പക്ഷേ എനിക്കെന്തോ മനസ്സിനൊരു വിങ്ങൽ.പറഞ്ഞറിയി
ക്കാനാവാത്ത നാണക്കേട്.ലോകം മുഴുവൻ കാണുന്ന ഫെ
യ്സ്ബുക്കിലൂടേ, ഞാനറിയുന്ന എന്നെയറിയുന്ന,എത്രപേർ
ഇത് കണ്ടുകാണും.
...........പുറത്ത്....മഴ...തോർന്നിരിക്കുന്നു.പക്ഷേ....എൻറെ മനസ്സിലെ...മഴ...
.പെയ്തുകൊണ്ടേയിരിക്കുന്നു......

2015 സെപ്റ്റംബർ 27, ഞായറാഴ്‌ച


PRANAYAM

പ്രണയം
അകലേ നിന്നു കാണുമ്പോൾ
പൊട്ടിവിടരുന്നൊരു നറുനിലാവ്
അടുത്തണയുമ്പോൾ
നനുനനുത്തൊരു പൊൻകിനാവ്
കൈയിലെത്തുമ്പോഴോ
പൊട്ടാൻ വെമ്പുന്നൊരു
അഗ്നിപർവതം
ഉള്ളിൽനിന്നൂറുന്നൊരു
ലാവാപ്രവാഹത്തിൽ
ഉരുകിയൊലിച്ചു
തൂവുന്നൊരു
പാഴ്കിനാവിൽ
തട്ടിത്തൂകുന്ന
കുടുംബ ബന്ധങ്ങൾ


2015 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച


PONNONAM

പൊന്നോണം
തിനവയലിൽ കതിരു വന്നു
ചെറുകിളികൾ കൂടണഞ്ഞൂ...
മലമുകളിൽ കുളിരു വന്നു
മലരിതളിൽ തേൻ പൊഴിഞ്ഞു
നിറവസന്തം മേലേ വന്നു
മനംനിറയെ ചിരിയോടെ
മലർ നിരകൾ കുടനീർത്തി
മധുരഗന്ധം മധുസുഗന്ധം
തിരുവോണ തിരുവരങ്ങിൽ
മലയാള മനസ്സുകളിൽ
നിറമുണർത്തും സ്മരണയല്ലോ
മാവേലിമന്നനെത്തും
പുതുവർഷപുലരിയല്ലോ
ചിങ്ങത്തിരുവോണമിതാ
തിരുമുന്നിൽ പുഞ്ചിരിപ്പൂ
തിരുമനസ്സും കുളിരണിഞ്ഞു

മമ മനസ്സും പൂത്തുലഞ്ഞു




Poove poli poove

പൂവേ പൊലിപൂവേ
പൂവിറുക്കാൻ തൊടിയില്ലല്ലോ
പൂക്കളമൊരുക്കാൻ
ചാണകം മെഴുകിയ
മിററവുമില്ല.
ചിങ്ങത്തേരിനെയെതിരേല്ക്കാൻ
തുമ്പപ്പൂവും കാണ്മാനില്ല.
ചെത്തിയും ചേമന്തിയും
കാട്ടുതൃത്താവും രാമത്തുളസിയും
പേരുപോലും വിസ്മൃതിയായ്
അത്തപ്പൂവുംചിത്തിരപ്പൂവും
പിച്ചിയും മന്ദാരവും
മല്ലിയും മാലതിയും
കാക്കപ്പൂവും മുക്കൂററിപ്പൂവും
കവിതകളിൽ മാത്രമൊതുങ്ങി
ഓണത്തപ്പനെ വരവേല്ക്കാൻ
പൂവുമില്ലാ പൂക്കളവുമില്ല
പാതിയുണങ്ങിയ പൂക്കൾ
കൊണ്ടൊരു പൂക്കള
മൊന്നൊരുക്കീ ഞാനും

ഉപ്പ്

                                                                 ഉപ്പ്
മഴ....ആർത്തലച്ചു പെയ്യുകയാണ്. താടിക്കു കൈകൊടുത്ത് പുറത്തേക്കു
നോക്കിയിരിക്കയാണ് അമ്മ.കറിയിലിടാൻ ഒരു തരി ഉപ്പില്ല.സഹായത്തിനു
വരുന്ന പയ്യൻ മഴ കാരണം വന്നതുമില്ല.മഴയുടെ ശക്തി കുറഞ്ഞിട്ടു വേണം 
കടയിൽ പോയി ഉപ്പു വാങ്ങാൻ.മക്കളെല്ലാം അങ്ങ് ദൂരെ ഉയർന്ന നിലയിൽ
സുഖസമൃദ്ധിയിൽ കഴിയുന്നവരാണ്.കൂടെ കൂട്ടാൻ തയ്യാറുമാണ്.വേണ്ട.അവർ
സുഖമായിരിക്കട്ടേ.....കോരിച്ചൊരിയുന്ന മഴയും നോക്കിയിരുന്ന് ഉപ്പില്ലാത്ത കഞ്ഞി
കുടിക്കുമ്പോൾ അമ്മ സ്വയം പറഞ്ഞു.ഓ ഈ ഉപ്പിന് ഇത്ര സ്വാദുണ്ടോ

MOUNAM

                  മൌനം

ഉറഞ്ഞു കൂടിയൊരു മഞ്ഞാകും
മൌനത്തിൻറെ മണിച്ചെപ്പിനുള്ളിൽ
ഒരു കുഞ്ഞുപൊൻമണിയായ്
ചുരുണ്ടു കിടക്കുമ്പോൾ
എനിക്കറിയില്ലായിരുന്നു
പൊട്ടാൻ വെമ്പുന്ന ഒരു
ഒരഗ്നിപർവതമാണീ
തപ്ത ബാഷ്പ മൌനമെന്ന്

ചിത്രയ്ക്ക്ജന്മദിനാശംസകൾ

ചിത്രയ്ക്ക്ജന്മദിനാശംസകൾ

സ്വർണ്ണമാൻ മിഴികളിൽ
അലിവിൻറെ പൂത്തിരി
വിരിഞ്ഞ താമരപ്പൂമുഖത്ത്
തേൻചോരും പുഞ്ചിരി
ശംഖൊത്ത കണ്ഠനാള
ത്തിലല തല്ലും കല്ലോലിനിയാം
നാദപ്രപഞ്ചം ആരു നീ
മുഗ്ധേ ചാരുശീലേ
ആരുടേ അംഗുലീ സ്പർശം
നിൻറെ മൂർദ്ധാവിൽ
സുവർണ്ണ കിരീടമായ്
വിശ്വത്തിനൂററം കൊള്ളാം
നീയെൻ പൊന്നോമന
നിന്നിലെ പ്രേമവും രാഗവും
താളവും എന്നുമീ
പാരിൽ അലയടിക്കട്ടേ
എന്നുമീ പുഞ്ചിരി
മായാതിരിക്കട്ടേ
എന്നും നന്മകൾ
നിനക്കു ഞാൻ നേരുന്നു

2015 ജൂലൈ 2, വ്യാഴാഴ്‌ച

NEW GEN

My blog: ന്യൂ ജെൻ: ന്യൂ ജെൻ ലോകം തല തിരിഞ്ഞു ഇരുട്ടത്ത് തപ്പിത്തടയുന്നു മനുഷ്യർ വെളിച്ചം എവിടെ കിട്ടാൻ ഇടത്തോട്ടു തിരിഞ്ഞാലും വലത്തോട്ടു തിരിഞ്ഞാ...

ETHIRELPPU

എതിരേല്പ്

ഓണവില്ലിൻ ജാലകം

തുറന്നെത്തിനോക്കുന്നു

ഓലേഞ്ഞാലിക്കുരുവി;

ഞാറ്റുപാട്ടിൻ ഈണവുമായി

വയലേലകൾ

തുയിലുണർന്നു.

ഊഞ്ഞാലിൻ കമ്പുകളിൽ

ഊയലാടി ഉണ്ണികളും

കൊയ്ത്തുപാട്ടിൻ

താളങ്ങളിൽ പൈക്കിടാവും

തലയിളക്കി
കൈക്കുടന്ന നിറയെ
മധുചഷകവുമായി
ചിരിതൂകി നിന്നു
പുഷ്പദളങ്ങൾ.
പ്രേമത്തിൻ ലാസ്യവുമായ്‌

കരിവണ്ടും മുരളുകയായ്.
നാണത്തിൻ നിറകുടമായ്
പൂവെല്ലാം തലതാഴ്ത്തി

ഓണത്തെയെതിരേൽക്കാൻ
കാർമേഘം തിരയിളക്കി.

അലകടലിൽ നീരാടി
പകലോനും തലനീട്ടി


ന്യൂ ജെൻ

ന്യൂ ജെൻ

ലോകം തല തിരിഞ്ഞു
ഇരുട്ടത്ത് തപ്പിത്തടയുന്നു മനുഷ്യർ
വെളിച്ചം എവിടെ കിട്ടാൻ
ഇടത്തോട്ടു തിരിഞ്ഞാലും
വലത്തോട്ടു തിരിഞ്ഞാലും
ഇരുളിൻ തിര നോട്ടം
എന്നാൽപിന്നെ വിദ്യ
തന്നെ സർവധനാൽ പ്രധാനം
കോഴയും ബാറുമൊക്കെ
ഇന്നച്ചൻറെ ഭാഷയിൽ പറഞ്ഞാൽ
"കണ്ടിറെറാൺട് കണ്ടിറെറാൺട് 
കൊറെ കണ്ടിറെറാൺട്"
ന്യൂ വല്ലോമുണ്ടേൽ 
കൊണ്ടുവന്നോളു
കഞ്ചാവും കള്ളും
ഇടിയുമൊക്കെ വാരി
നിറച്ച പ്രേമം
നിറഞ്ഞോടുന്നു
അതു കണ്ട് ജനം
 മനം നിറഞ്ഞാടുന്നു
സച്ചിൻറെ നന്മയല്ല 
പ്രേമം കണ്ടു പഠിക്കാൻ
ഉപദേശിക്കുന്നു 
ന്യൂജെൻ പ്രേമം
വിദ്യ പകർന്നു
തരുന്ന സാറത്തിയെ
പ്രേമിക്കുന്ന നിറയെ
പൂമ്പാററകൾ പാറിനടക്കുന്ന
പ്രേമം നിറഞ്ഞു കവി
ഞ്ഞൊഴുകുന്ന നാട്ടിലല്ലേ
ബാർക്കോഴയും വാണിഭവും
ഇതൊന്നുമില്ലെങ്കിൽ
എന്തോന്ന് ജീവിതം
നായകൻ ഒരു നാലിടി
ഒരഞ്ചു മീശപിരി
കുറഞ്ഞത് മൂന്നു പ്രേമം
മിനിമം ഒരഞ്ചഞ്ചര
വയസ്സിലെങ്കിലും തുടങ്ങണം.
"തണുപ്പത്ത് വെല്ല ചാക്കും
പുതച്ച് ഉറങ്ങാനുള്ള പ്രായത്ത്
പള്ള് പറയാതെ പോയിക്കെടന്ന്
ഉറങ്ങെൻറെ ചാച്ചീ"

2015 ജൂൺ 29, തിങ്കളാഴ്‌ച

SINDHOORA SANDHYE

   സിന്ദൂരസന്ധ്യേ

സിന്ദൂരസന്ധ്യേ നിൻറെ
മന്ദാരപ്പൂങ്കവിളിൽ
മന്മഥലീലകളോ
സന്ധ്യതൻ തേനമൃതോ
നിന്നുടെ വാർമുടിയിൽ
തൂമഞ്ഞിൻ മൃദുകണങ്ങൾ
ചേലൊത്ത കുറുനിരകൾ
പൂവണ്ടിൻ അലഞൊറികൾ
തേനൂറും ചൊടിയിണയിൽ
പൈമ്പാലിൻ നറുമണമോ
വാരഞ്ചും പുഞ്ചിരിയിൽ
മായാത്ത മധുകണമോ
നിന്നുടെ മന്ദഹാസം
മിന്നുന്ന കൺമുനതൻ
മുൾമുന കൊണ്ടിളകി
കാർമേഘത്തൊങ്ങലുകൾ
വാലിട്ടു കണ്ണെഴുതി
കവിളിൽ ചെഞ്ചായം പൂശി
മുഗ്ദ വിലാസിനിയായ്
സന്ധ്യേ നീ മോഹിനിയായ്

2015 ജൂൺ 24, ബുധനാഴ്‌ച

HRIDAYAM SAGARAM

ഹൃദയം സാഗരം
മനസ്സെന്തിനോ തേങ്ങുന്നല്ലോ
കണ്ണുകൾ തോരാതേ പെയ്യുന്നുമുണ്ടല്ലോ
ആർക്കും വേണ്ടാത്ത മനുഷ്യ ബന്ധങ്ങൾ
വാർദ്ധക്യ ദു:ഖങ്ങൾ
ബാല്യം ദു:ഖമയം
യൌവനവും വെറുമൊരു
കാലത്തിൻ കൈക്ക്രിയ.
കാലമതൊക്കെ മാററി മറിച്ചു
ജീവിതം മന്ത്രമധുര
മധുവിധുവാക്കി
ആദ്യത്തെ കൺമണിക്കതിമധുരം
പിന്നെയതു പൊൻമണിയായ്.
കാലം നിറഞ്ഞുകവിഞ്ഞ്
കരകാണാതൊഴുകി
പിന്നെയും പിന്നെയും കാലവർഷവും
ഇടിയും മിന്നലും പിന്നെക്കൊടും വേനലും
കടന്നുപോയത് കരയറിഞ്ഞു.
മനസ്സൊരു കാരിരുമ്പാക്കി
ചോരവാർന്നൊരു മുറിവിൽ
തലോടിയകന്നു ഇളംതെന്നൽ

2015 ജൂൺ 1, തിങ്കളാഴ്‌ച

IRULINE SNEHIKKUNNAVAR

ഇരുളിനേ സ്നേഹിക്കുന്നവർ
ഇരുളിനേ സ്നേഹിക്കുന്ന പെൺകുട്ടിക്ക്
തോന്നുന്നോരിഷ്ടം
ഇടവപ്പാതിയോട്
ഇടിയും മഴയും
പണ്ടെനിക്കുമിഷ്ടമായിരുന്നല്ലോ
മഴയെ സ്നേഹിച്ച പൊന്മാനിന്
മേടപ്പുലരിയോട് നിനവ്
കുറുകുറേ കുറുകുന്ന വെൺ
മേഘപ്രാവുകൾക്കാശ്രയം
മച്ചകമല്ലോ
ഒളിച്ചിരിക്കാൻ
എനിക്കുമൊരിടത്താവളം
അതായിരുന്നല്ലോ
ഇരുളിൻറെ തണലിൽ
നിനക്കുറങ്ങാനായേക്കും
എനിക്കുറക്കം നഷ്ടപ്പെടുത്തിയിട്ട്
നിനക്കുറങ്ങാനാവുന്നുണ്ടല്ലോ
സഖിയേ നീയുറങ്ങൂ
കൊതിതീരെ മതിതീരെ
ഞാനുറങ്ങുന്നില്ല
എൻറെ രക്തധമനികൾക്ക്
നിൻറെ ചൂടില്ലല്ലോ

ആമീ.

ആമീ............നീയെത്ര ധന്യ..എന്നോതുവാൻ
എൻ മനസ്സിനാവുന്നില്ലല്ലോ
യൌവ്വനം വന്നുദിക്കും മുമ്പേ......നിൻ മുഖം
അമ്പിളിപോൽ....മങ്ങുന്നോ....
ആ കുരുന്നു മുഖമെൻറെ മനസ്സിലൊരു
തീജ്ജ്വാലയായ് പടരുന്നു
അലിവാർന്ന മനസ്സോടെ...
തൊട്ടു തലോടേണ്ടൊരാ കുരുന്നിൻ
ജീവിതം ആർക്കോ ഓമനിക്കാൻ
വിട്ടുകൊടുത്തിട്ടാണോ ലോകം
നന്നാക്കാനിറങ്ങിപ്പുറപ്പെടുന്നത്
എന്തിന് നീയൊരു പെററമ്മ തൻ
മഞ്ചലിലേറി .............
നാട്ടാരുടെ പോററമ്മയായാൽ
മതിയായിരുന്നല്ലോ
പെററമ്മതൻ മാറിൽ
ചേർന്നുറങ്ങുന്നൊരമ്പോററി
ക്കുഞ്ഞിനെ ചീന്തിയെറിയുന്ന
കശ്മലൻമാരുടെ
കൈയ്യിലേക്കെറിഞ്ഞിട്ടാണോ
ഒരമ്മതൻ രാജ്യസേവനം
ആമീ...നിൻറെ കണ്ഠത്തിൽ
നിന്നും..പൊട്ടിവിടരുന്ന
കുഞ്ഞു ഗദ്ഗദങ്ങൾ
ഒരു പേററുനോവറിഞ്ഞ
അമ്മയെക്കാൾ...നിന്നെ താലോലിച്ച
ഈ മുത്തശ്ശിയറിയുന്നു
ഇതിൻറെ പേരിൽ നിനക്കു
ചുമക്കേണ്ടിവരുന്ന കുരിശിൻറെ ഭാരം
ഈ അമ്മതൻ ചുമലിലേക്ക്
ഇറക്കി വയ്ക്കൂ ഓമലേ...ആരോമലേ

2015 ഏപ്രിൽ 8, ബുധനാഴ്‌ച

കള്ളനു കഞ്ഞി വെയ്ക്കുന്നവർ

കള്ളനു കഞ്ഞി വെയ്ക്കുന്നവർ

"നിലാവേ നീയറിയുന്നുവോ
നിയതിയുടെ നിനവുകൾ
പലകുറി പണിയുന്നു...

വീണ്ടും അഴിയ്ക്കുന്നു
പ്രപഞ്ച സീമതൻ
സ്മൃതി ദർപ്പണങ്ങൾ
തച്ചുടക്കുമീ കാലകേയന്മാർ
ചോരന്മാർ അടിച്ചു
മാററുമീ മോഹത്തിൻ മുത്തുകൾ
ഇലപോലുമറിയാതെ
തിരിച്ചു പോവുന്നു നീ
മണ്ണിനുപോലും സ്വന്തമാകാത്തവൻ
മററാർക്കോ മണിമാളിക
പണിയുന്നവൻ വൃഥാ
കൊണ്ടുപോകില്ലിവർ
അപരലോകത്തൊന്നും
മറ്റാന് കഞ്ഞി വെയ്ക്കുന്നവൻ
കൊന്നാൽ പാപം തിന്നാൽ
തീരാത്തവൻ എന്നേ പിണം
"

 

കരയല്ലേ




              കരയല്ലേ

 കരയല്ലേ നോവുമീ ഹൃദയത്തിൻ
 ഗദ്ഗദം മറ്റാരുമറിയല്ലേ
മനസ്സിൽ അഗ്നിതൻ
നെരിപ്പോടെരിയുമ്പോഴും...
കണ്ണിൽ പ്രളയജലം
പെരുകുമ്പോളും
കരയല്ലേ
ഒരു തുള്ളി കണ്ണീർ
പോലും പൊഴിയല്ലേ
സഹനത്തിൻ മുഖമുദ്രയില്ലേ നമ്മിൽ

വിഷുക്കണി

                 വിഷുക്കണി

നറുമണമുതിരും പുതുമലരിയിലൊരു

മേടമാസ പക്ഷി ചിറകുനീർത്തി

സുവർണ്ണ ശലാകത്തൊങ്ങൽ ചാർത്തി

പൂക്കണി വയ്ക്കാൻ കൊന്നയൊരുങ്ങി

കുഞ്ഞിക്കണ്ണിൽ സ്വപ്നങ്ങളുമായ്

അണ്ണാർക്കണ്ണനും തന്നാളായി

താമ്പാളത്തിൽ ഫലമൂലാദികൾ,

വെള്ളിവിളക്കിൽ നറുനെയ്ദീപം,

സ്വർണ്ണക്കസവിൻപുടവയ്ക്കുള്ളിൽ

പളപളെമിന്നും പൊന്നിൻപവനും

അരികത്തൊരു പൊൻകിണ്ണത്തിൽ

അരമണി ചാർത്തിയൊരുണ്ണിക്കണ്ണൻ

ഏഴുതിരിയിട്ട പൊൻവിളക്കും

അതിനൊപ്പം കിലുങ്ങുന്ന അരമണിയും

കണികാണാനായ് കണ്ണും പൊത്തി

കാത്തിരിക്കുന്നൊരുണ്ണിക്കിടാവായ്

മാറുന്നു ഞാനും പൊന്നുണ്ണിക്കണ്ണാ