2017 മേയ് 14, ഞായറാഴ്‌ച

PAALAAZHIMADHANAM

ബ്രഹ്‌മാവും വിഷ്ണുവും,ദേവേന്ദ്രനും,ഗന്ധർവന്മാരും,അപ്സരസ്സുകളുമെല്ലാം കഥാപാത്രങ്ങളാവുന്ന,രസനീയവും,ഒപ്പം ചിന്തിക്കാൻ   വക  നല്കുന്നവയുമായ കുറച്ചു പുരാണ കഥാപാത്രങ്ങളെ നമുക്കിനിയും പരിചയപ്പെടാം. രാമായണത്തിലേക്കും,മഹാഭാരതത്തിലേക്കും,മഹാഭാഗവതത്തിലേക്കും ഇടയ്ക്കിടെ നമുക്കൊന്ന് എത്തിനോക്കുകയുമാവാം.എന്റെ എളിയ സംരംഭമാണ്. മഹാരഥന്മാർ  എഴുതിത്തെളിയിച്ച ദീപത്തിൽനിന്ന് ഒരു ചെറു നാളം.

അദ്ധ്യായം -7
പുരാണകഥാപാത്രങ്ങൾ

 1.ദേവലോകത്തിലെഅപ്‌സരസ്സുകൾ .

          ദേവേന്ദ്രനുചുറ്റും വിഹരിക്കുന്ന 27അപ്സരകന്യകമാരായിരുന്നു.മേനക,രംഭ,
അലംബുഷ,അരുണ,വിദ്യുൽപർണ്ണ,സുബാഹു,പ്രമാഥിനി,അസിത,പിശാചി,
ഘൃതാചി ,മനോരമ,കാമ്യ,വിദ്യുൽമാല,സുകേശിനി,കാഞ്ചനമാല,ചന്ദ്രപ്രഭ,
കർണികാ,പ്രേംലോച,മരീചി,സുരജ,സുഗന്ധ,സുപ്രിയ,സുരത,അംബിക,ക്ഷേമ,രെക്ഷിത,സഹജന്യ
എന്നിവർ.അന്ന്  ഉർവ്വശിയോ,തിലോത്തമയോ  സൃഷിക്കപ്പെട്ടിരുന്നില്ല.
പിൽക്കാലത്തു  ഇവർ രണ്ടുപേരും ദേവസദസ്സിൽ വന്നു ഒന്നും രണ്ടുംസ്ഥാനം കയ്യടക്കിയത്രേ.
ദേവസദസ്സിലെ  ഗാന,നൃത്ത,സംഗീത,നാട്യകലാപ്രവീണമാരാണിവർ.(മഹർഷിമാരുടെ
തപസ്സുകൾ മുടക്കുവാൻ ഇവർ ബഹു മിടുക്കികളാണ് കേട്ടോ).
                    ഒരുദിവസം ഇവർ 27 പേരും ചേർന്ന് ഒരു വിനോദയാത്ര പോകുവാൻ നിശ്ചയിച്ചു.
ഓരോരുത്തരുടെയും കയ്യിൽ സ്വർഗ്ഗീയ മനോഹാരിതയാർന്ന സുഗന്ധപുഷ്പങ്ങൾ നിറച്ച
ഓരോ പൂക്കൂടയുമുണ്ടായിരുന്നു. അവർ നടന്നു നടന്നു മാനസ്സസരസ്സിന്റെ തീരത്തു എത്തിച്ചേർന്നു.
അവർ ഒന്നിച്ചിരുന്നു പൂക്കൂടകളിലേ സ്വർലോക കുസുമങ്ങൾ കൊണ്ട് ഒരു വാടാമലർമാല
കൊരുത്തു .ഈ മാല ആർക്കു കാഴ്ചവയ്ക്കണം?
കന്യകമാരെല്ലാവരും കൂടി തലപുകഞ്ഞാലോചിച്ചു.ഭൂലോകത്തിപ്പോൾ
 മനുഷ്യവാസം പോലുമില്ല. അവിടെയതുകൊണ്ടു ആർക്കും കൊടുക്കാനാവില്ല.
ഇപ്പോൾ പിതാമഹൻ സൃഷ്ടിച്ചിരിക്കുന്ന പ്രജാപതിമാരും മഹർഷിമാരും
മനുഷ്യരാണെങ്കിലും അവരെല്ലാവരും ദേവലോകത്തും ശിവലോകത്തും
 ചുറ്റിപ്പറ്റി കഴിയുന്നവരാണ്.പിന്നെ നമ്മൾ ഈ മാല ആർക്കാ ഇപ്പൊ കൊടുക്കുക?
ശിവന് കൊടുത്താൽ അതപ്പോൾത്തന്നെ പാർവതിക്ക് കൊടുക്കും.ഉറപ്പ്.വിഷ്ണുദേവന്
കൊടുത്താൽ ആ മാല രണ്ടായി പകുത്തു ഓരോ കഷ്ണം ലക്ഷ്മിക്കും  ധരയ്‌ക്കുമായി
  കൊടുക്കും.പിതാമഹന് കൊടുക്കാമെന്നു വച്ചാൽ ആദ്യമായി അവിടെ എത്തുന്ന
 നാരദന് കൊടുത്തിരിക്കും. ഓ...നാരദർ നമ്മൾ കൊരുത്ത വിശേഷപ്പെട്ട ഈ മാല
ധരിച്ചുകൊണ്ട് നടക്കുന്നത് ഓർക്കാൻതന്നെ വയ്യ. വലിയ ഏഷണിക്കാരനുമാണയാൾ.
അത് വേണ്ട. പിന്നെ ആരുണ്ട് ഈ മാല കൊടുക്കാൻ? ഹിമവൽസാനുക്കളിൽ തപസ്സുചെയ്യുന്ന
രണ്ടു മഹർഷിമാരുണ്ട്.ഒന്ന് വസിഷ്ഠൻ;രണ്ടാമതായി ദുർവാസാവ്.വസിഷ്ഠന് കൊടുത്താൽ
അതപ്പോൾത്തന്നെ പത്നിയായ അരുന്ധതീദേവിക്ക്‌ കൊടുക്കും.മുനിപത്നിമാർക്കു
 മാല കെട്ടിക്കൊടുക്കുന്ന പതിവൊന്നും നമുക്കില്ല. എന്തിന്‌? ദേവേന്ദ്രന്റെ
പത്നിയായ സചിദേവിക്ക്‌ പോലും
നാമിതുവരെ ഒരുമാലപോലും കൊരുത്തുകൊടുത്തിട്ടില്ല.അവസാനം അവർ
മാല ദുർവാസാവ് മഹർഷിക്ക് കൊടുക്കാമെന്നു നിശ്ചയിച്ചു.അദ്ദേഹത്തിന്
ഭാര്യയുമില്ല. മുൻകോപിയാണെങ്കിലും ആൾ
നല്ലവനാണെന്നാ കേട്ടിട്ടുള്ളത്. എന്തായാലും നമുക്കീ വാടാമലർമാല
അദ്ദേഹത്തിന് തന്നെ കൊടുക്കാം. ഒരു കാര്യം ചെയ്യാം. നാമെല്ലാവർക്കും
വേണ്ടി മേനകതന്നെ മാല മുനിവര്യന്റെ കയ്യിൽ കൊടുക്കണം.
ഇപ്രകാരം ചിന്തിച്ചുറച്ച വിദ്യാധരിമാർ  ഹിമാലയസാനുപ്രദേശത്തുള്ള
 ദുർവാസാവിന്റെ ആശ്രമത്തിൽ പ്രവേശിച്ചു. മുനിയെ വന്ദിച്ച
കന്യകമാരെ അദ്ദേഹം സ്നേഹപുരസ്സരം സ്വീകരിച്ചു.
തങ്ങളുടെ  ഭൂലോകപര്യടനവേളയിൽ സ്വർഗ്ഗത്തിൽനിന്നൊരെളിയ
ഉപഹാരം കൊണ്ടുവന്നിട്ടുണ്ടെന്നും അത് മഹർഷി സന്തോഷത്തോടെ
സ്വീകരിക്കണമെന്നും എല്ലാവര്ക്കും വേണ്ടി മേനക മുനിയോടഭ്യർത്ഥിച്ചു.
സന്തുഷ്ടനായ ദുർവാസാവ് മഹർഷി മനോമോഹനവും ദിവ്യസുഗന്ധവാഹി
നിയുമായ ആ മാല മേനകയിൽനിന്നും സ്വീകരിച്ചു. ആ മാലയിൽനിന്നും
 പ്രവഹിച്ച സൗരഭ്യം ചുറ്റുപാടെല്ലാം പരിമളപൂരിതമാക്കി.അപ്സരകന്യകമാർക്കു
 ഫലമൂലാദികൾ നൽകി സൽക്കരിച്ചശേഷം മുനി അവരെ യാത്രയാക്കി.
                                *****************************
        അവരെ യാത്രയാക്കിയശേഷം,ദുർവാസാവ് ഇപ്രകാരം ചിന്തിച്ചു."ഞാൻ
ഈ മാല കന്യകമാരിൽനിന്നും സ്വീകരിച്ചത് എന്റെ ജടയിൽ ചൂടാനൊന്നുമല്ല.
എന്നോടുള്ള അവരുടെ സ്നേഹാദരങ്ങൾ കണ്ടപ്പോൾ ഇത് സ്വീകരിക്കാതെയി
രുന്നാൽ അതവരെ അത്യന്തം ദുഃഖിതരാക്കുമല്ലോ എന്നോർത്താണ്‌.പക്ഷെ
 ബ്രഹ്മചാരിയും താപസനും വിഭാര്യനുമായ എനിക്ക് ഈ മാല എന്തുചെയ്യാനാണ്.
 അപ്സരസ്സുകൾ എനിക്ക് തന്ന ഈ മാലയാൽ ആകർഷിക്കപ്പെട്ട് എന്റെ
 ആശ്രമാന്തർഭാഗവും,പരിസരങ്ങളും   മത്തഭൃംഗങ്ങളാൽ നിറയപ്പെടുന്ന
തിനുമുൻപ്  ആർക്കെങ്കിലും കൊടുത്തേ തീരു.

                      ഈ മാല ധരിക്കാനേറ്റവും ഉത്തമൻ ദേവേന്ദ്രൻ തന്നെയാണെന്നാണെനിക്ക്
 തോന്നുന്നത്. ദേവേന്ദ്രനെ വിളിച്ചു വരുത്തുക തന്നെ.മഹാമുനി ദേവേന്ദ്രനെ
മനസ്സിൽ സ്മരിച്ചു. മുനിയുടെ വിചാരവീചികൾ അങ്ങ് സ്വർഗ്ഗത്തിൽ ലഭിച്ച
 ദേവേന്ദ്രൻ ഇപ്രകാരം ചിന്തിച്ചു. "ദുർവാസാവ് മഹർഷി എന്നെ വിളിക്കുന്നുണ്ട്.
എന്തിനാണാവോ? കണ്ണടച്ചുതുറക്കുന്നതിനുമുന്പ് ഞാൻ അദ്ദേഹത്തിന്റെ
ആശ്രമത്തിൽ എത്താത്തപക്ഷം അദ്ദേഹം കോപിഷ്ഠനായി ശപിച്ചാലോ?
മനോവേഗമുള്ള സ്വന്തം വാഹനമായ മത്തഹസ്തിയുടെ പുറത്തുകയറി
കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിൽ ഹിമാലയസാനുവിലുള്ള ദുർവാസാവ്
മഹർഷിയുടെ ആശ്രമത്തിലെത്തി മഹർഷിയെ വന്ദിച്ചു.മഹർഷി,ദേവേന്ദ്രനെ
വിളിക്കാനുണ്ടായ കാരണങ്ങൾ വിവരിച്ചു. ആ മാല ധരിക്കാനേറ്റവും ഉത്തമപുരുഷൻ
ദേവേന്ദ്രനാണെന്നും  അതിനാൽ താനാ മാല ദേവേന്ദ്രന് നൽകുകയാണെന്നും മഹർഷി
അറിയിച്ചു.  ദേവേന്ദ്രൻ സന്തോഷത്തോടുകൂടി ആ മാല സ്വീകരിച്ചു. മുനിയോട് യാത്ര
പറഞ്ഞു തിരിച്ചുപോരാനായി ദേവേന്ദ്രൻ ആശ്രമമുറ്റത്തു  നിന്നിരുന്ന തന്റെ വാഹനമായ
 മത്തഹസ്തിയുടെ  പുറത്തുകയറി. മാലയെടുത്തു മുടിയിൽ ചൂടുന്നതിനുമുന്പ്
മുടിയൊന്നു ചീകിയൊതുക്കാനായി മാലയെടുത്തു
നിമിഷനേരത്തേക്കു മത്തഹസ്തിയുടെ മസ്തകത്തിൽവച്ചു.
ദിവ്യപുഷ്പത്തിൽനിന്നും പരന്ന സൗരഭ്യത്തിൽ ആകൃഷ്ടരായി
 മൂളിപ്പറന്ന വണ്ടുകൾ ആനയെ വല്ലാതെ കോപിഷ്ടനാക്കി.
നാൽകൊമ്പൻ മസ്തകത്തിലിരുന്ന മലർമാല തുമ്പിക്കയ്യാലെടുത്ത്
 ഭൂമിയിലിട്ടു കാൽകൊണ്ട് ചവിട്ടിയരച്ചു. ഇത് കണ്ടത്യന്തം പരിഭ്രമിച്ച ദേവേന്ദ്രൻ
 ആനപ്പുറത്തുനിന്ന്‌ താഴെയിറങ്ങി.മഹാമുനി ഇതെല്ലാം കണ്ടുകൊണ്ടിരുന്നു.
തൻറെ കണ്മുന്നിൽ വച്ചുതന്നെ ദിവ്യമായ ആ പൂമാല ആന ചവിട്ടിയരയ്ക്കാനിടയായത്
 ദേവേന്ദ്രൻറെ അശ്രദ്ധയും അഹങ്കാരവും മൂലമാണെന്നും അയാൾക്ക് തന്നോടുള്ള
അനാദരവിന്റെ ഒരു സൂചനയാണതെന്നും ദുർവ്വാസാവിനു തോന്നി. അദ്ദേഹം
 കോപിഷ്ഠനായി,എന്തുപറയണമെന്നറിയാതെ കുഴഞ്ഞുനിൽക്കുന്ന ദേവേന്ദ്രനെ നോക്കി അലറി.
"ഹേ...അഹങ്കാരിയായ ദേവേന്ദ്രാ;താങ്കൾക്കെന്നോട് തെല്ലുപോലും ആദരവുണ്ടായിരുന്നെങ്കിൽ
ഇങ്ങനെ സംഭവിക്കുമായിരുന്നോ? ആനയുടെ മസ്തകത്തിലണിയിക്കാനായിരുന്നോ ഞാൻ
ഹാരംനൽകിയത്? നിന്നെയും നിന്റെ അഹങ്കാരികളായ ദേവവർഗ്ഗത്തെയും  ഞാനിതാ
ശപിക്കുന്നു "ഇന്നുമുതൽ നിനക്കും സർവ ദേവലോകവാസികൾക്കും   ജരാനരയും വാർദ്ധക്യവും
ബാധിക്കട്ടെ" ദേവലോകവാസികളുടെ സൗന്ദര്യവും യുവത്വവും, ജരാനരയാലും,വാർദ്ധക്യത്താലും
 മൂടപ്പെടട്ടെ."മുനി ഇത്രയും പറഞ്ഞുതീരും മുൻപ് ദേവേന്ദ്രൻ മുടിയും നരച്ചു വയോവൃദ്ധനായി
 മുനിയുടെ കാൽക്കൽ വീണു ശാപമോക്ഷത്തിനായി യാചിച്ചു. പാലക്കാട കടഞ്ഞു കിട്ടുന്ന
അമൃത് ഭുജിച്ചാൽ ദേവലോകവാസികളുടെ ജരാനരയും വാർദ്ധക്യവും വിട്ടൊഴിയും.
നിമിഷങ്ങൾക്കുമുന്പ്  കാമദേവനെപ്പോലെ സുന്ദരനും സൂര്യനെപ്പോലെ
തേജസ്വിയും മഹേശ്വരനെപ്പോലെ യൗവ്വനയുക്തനുമായിരുന്ന ദേവേന്ദ്രൻ
കൂനി കുരച്ചു വളരെ പ്രയാസപ്പെട്ടു മത്തഹസ്തിയുടെ പുറത്തുകയറി
ദേവലോകത്തേയ്ക്കു യാത്രയായി.

ജരാനരകളുടെയും വൈരൂപ്യത്തിന്റെയും വിചിത്രലോകമായി
 മാറിയ ദേവലോകം കണ്ടു ബ്രഹ്മാവ് അമ്പരന്നു. മൂന്നുലോകങ്ങളും
വിവർണ്ണമായി. ചെടികളും വള്ളികളും ക്ഷയിച്ചു. യാഗങ്ങൾ നടക്കാതെയായി.
ഈ ക്ഷീണാവസ്ഥ കണ്ട അസുരന്മാർ ദേവന്മാരെ എതിർക്കാനുള്ള ശ്രമം തുടങ്ങി.
വിവശരായ ദേവന്മാർ വിഷ്ണുദേവനെ അഭയം പ്രാപിച്ചു. വിഷ്ണുദേവൻ ഇങ്ങനെ അരുളിച്ചെയ്തു.
"നിങ്ങൾ അസുരന്മാരോടുകൂടി സകല ഔഷധികളും കൊണ്ടുവന്നു പാൽക്കടലിൽ ഇട്ടു
മഹാമേരുപർവ്വതത്തെ കടകോലും വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക.
 അത് പാനംചെയ്താൽ നിങ്ങള്ക്ക് പഴയപോലെ  ബലവാന്മാരും മരണമില്ലാത്തവരും
 ആയിത്തീരും. അസുരന്മാർ ക്ലേശത്തിൽമാത്രം പങ്കുകൊള്ളാവിനും കടഞ്ഞുകിട്ടുന്ന
അമൃതിൽ പങ്കുകാരാകാതിരിക്കാനും ഞാൻ വേണ്ടത് ചെയ്തുകൊള്ളാം"
                 ********************

പാലാഴിമഥനം പുരോഗമിച്ചു തുടങ്ങി. പാലാഴിയിൽനിന്നും വിവിധ ജീവികളും
വസ്തുക്കളും ഓരോന്നോരോന്നായി ഉയർന്നുവരാൻ തുടങ്ങി.
ആദ്യമായി ഉയർന്നുവന്നത് സുരഭി അഥവാ കാമധേനു (നന്ദിനി )
എന്നറിയപ്പെടുന്ന;എല്ലായ്പ്പോഴും പാൽ ചുരത്തുന്ന,ഏതാഗ്രഹവും
നിറവേറ്റിത്തരുന്ന പശുവാണ്.മഹർഷിമാരുടെ ആശ്രമാവശ്യങ്ങൾക്കും
ദേവകളുടെ പ്രത്യേകാവശ്യങ്ങൾക്കുമായി കാമധേനുവിനെ ബ്രഹ്മലോകത്തു
സൂക്ഷിച്ചുകൊള്ളാൻ  മഹാവിഷ്ണു  ബ്രഹ്മാവിനോട് പറഞ്ഞു. അടുത്തതായി
പാൽകടലിൽനിന്നും പൊങ്ങിവന്നത് തൂവെള്ള നിറമുള്ള  ഒരു നാൽക്കൊമ്പൻ
 ആനയാണ്. ഐരാവതമെന്നു പേരായ ഈ ഗജത്തിനെ ഇന്ദ്രന് വേണമെന്ന്
പറഞ്ഞപ്പോൾ മഹാവിഷ്ണു സമ്മതിച്ചു.
  ഐരാവതത്തിനുശേഷം പൊങ്ങിവന്നത്  "ഉച്ചൈശ്രവസ്സ്"  എന്നുപേരായ
 തൂവെള്ള നിറമുള്ള അശ്വമാണ്.മനോവേഗമുള്ള ഈ കുതിരയെയും
ഇന്ദ്രന് വേണമെന്ന് പറഞ്ഞതു വിഷ്ണു  സമ്മതിച്ചു.  പിന്നീട് പൊങ്ങിയത്
അതിമനോഹരമായ ചന്ദ്രക്കലയാണ്.ശിവൻ ആ ചന്ദ്രക്കല തൻറെ
ശീർഷാഭരണമായി സ്വീകരിച്ചു.അടുത്തതായി പൊന്തിവന്നത് "കൗസ്തുഭം"
എന്ന രത്‌നമായിരുന്നു.ഈ  കമനീയ രത്നമാണ്  മഹാവിഷ്ണുവിന്റെ
മാർത്തടാലങ്കാരമായി ഇന്നും ശോഭിക്കുന്നു. അതിനുശേഷം ദിവ്യമായ
പരിമളം പരത്തുന്ന പൂക്കളോടുകൂടിയ പാരിജാതച്ചെടിയും അതിനും
പുറകിലായി ഹൃദയാഭിലാഷങ്ങൾ നിർവിഘ്‌നം നിറവേറ്റുന്ന
കല്പകവൃക്ഷവും പൊങ്ങിവന്നു. ഇവ രണ്ടും ദേവേന്ദ്രൻ
സ്വർഗ്ഗലോകത്തേയ്ക്കുവേണ്ടി എടുത്തു മാറ്റിവച്ചു.പിന്നീട്
അതിസൗന്ദര്യവതികളായ അനേകം അപ്സരകന്യകമാർ
ഉയർന്നുവന്നു. അവരെയെല്ലാം ദേവേന്ദ്രൻ ദേവലോകത്തിനു
വേണ്ടി സ്വീകരിച്ചു.
                   ആറാമത് പാൽക്കടലിൽനിന്നും ഉയർന്നുവന്ന വിഷാംശത്തെ
 നാഗങ്ങൾ വലിച്ചെടുത്തു. അതിനുശേഷം ശുഭ്രവസ്ത്രധാരിയായ ധന്വന്തരി
ഭഗവാൻ അമൃതം നിറഞ്ഞ കമണ്ഡലുവും എടുത്തുകൊണ്ട് ഉയർന്നുവന്നു.
ഇതുകണ്ട് എല്ലാവരും അത്യന്തം സന്തുഷ്ടരായി.പിന്നീട് കയ്യിൽ കമലവുമേന്തി
തിളങ്ങുന്ന കാന്തിയോടുകൂടി വിടർന്നുനിൽക്കുന്ന താമരപ്പൂവിൽ ഇരുന്നു
മഹാലക്ഷ്മി ആവിർഭവിച്ചു.ആ ദേവിക്കുവേണ്ടി ഗന്ധർവന്മാർ ഗാനങ്ങൾ
ആലപിച്ചു.അപ്സരസ്ത്രീകൾ നൃത്തമാടി; ആ ഭഗവതിയുടെ നീരാട്ടിനായി
ഗംഗാദേവി കൈവഴികളോടെ ചേർന്നു.പാലാഴിതന്നെ മൂർത്തിമാനായി
മുന്നിൽ വന്ന് ഒരിക്കലും വാടിപ്പോകാത്ത താമരപുഷ്പങ്ങൾ കൊണ്ടൊരു
മാല കൊരുത്തു ദേവിക്കു സമർപ്പിച്ചു

                  സർവാഭരണ വിഭൂഷിതയായ  ലക്ഷ്മീദേവിയെ  മഹാവിഷ്ണു ഭാര്യയായി
സ്വീകരിച്ചു.  ഇതുകണ്ട് ഇഷ്ടപ്പെടാതെ അസുരന്മാർ ധന്വന്തരിയുടെ കയ്യിലിരുന്ന
 അമൃതകുംഭം അപഹരിച്ചു കടന്നു കളഞ്ഞു. അമൃത് നഷ്ടപ്പെട്ടതോടെ ദേവന്മാരുടെ
 കാര്യം പരുങ്ങലിലായി. അമൃതകുംഭം കൈക്കലാക്കാൻ,മഹാവിഷ്ണു  അതി
സുന്ദരിയായ മോഹിനിയായി വേഷപ്രച്ഛന്നയായി അസുരന്മാരുടെ അടുത്തെത്തി;
താൻ ധന്വന്തരിയുടെ സഹോദരിയാണെന്നും അമൃത് കിട്ടിയപ്പോൾ എല്ലാവരും
 കടന്നുകളഞ്ഞെന്നും താൻ തനിച്ചായെന്നും അസുരന്മാരെ വിശ്വസിപ്പിച്ചു.
" തങ്ങളുടെ  കൈവശമുള്ള അമൃത് ഓരോരുത്തർക്കായി വിളമ്പിക്കൊടുക്ക
ണമെന്നും ഒടുവിൽ അവരിൽ ഒരാളെ വിവാഹം കഴിക്കണമെന്നും അസുരന്മാർ
ആവശ്യപ്പെട്ടു. മോഹിനി അത് സമ്മതിച്ചു. എല്ലാവരും കണ്ണടച്ചിരിക്കണം.ഞാൻ
അമൃത് വിളമ്പിത്തരാം. അവസാനം കണ്ണുതുറക്കുന്നയാളെ ഞാൻ വിവാഹവും  ചെയ്യാം.
മോഹിനി അസുരന്മാരോട് പറഞ്ഞു.  മോഹിനിയെ വിശ്വസിച്ച അസുരന്മാർ
കണ്ണടച്ചിരുന്ന തക്കം നോക്കി മോഹിനീരൂപം
പൂണ്ട വിഷ്ണുദേവൻ അമൃതകുംഭവുമായി ദേവലോകത്തേക്കു തിരിച്ചു.
ഇന്ദ്രാദികളായ ദേവന്മാർ അമൃത് പാനം ചെയ്യുകയും പൂർവാധികം
ശക്തന്മാരാവുകയും ചെയ്തു. അമൃത് നഷ്ടപെട്ട അസുരന്മാർ കുപിതനായി
ദേവന്മാരെ ആക്രമിച്ചു. പക്ഷെ അമൃത് പാനം ചെയ്ത് അതിശക്തി പ്രാപിച്ച
ദേവന്മാർ അസുരന്മാരെ തോൽപ്പിച്ചു നാനാദിക്കുകളിലേയ്ക്കും ഓടിച്ചു. അങ്ങനെ
ത്രൈലോകങ്ങളും ഐശ്വര്യപൂർണമായിത്തീർന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ