2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

"AMMAYKKORONAM"

-^-"അമ്മയ്ക്ക് ഒരോണം"; -^-
............
ചിങ്ങം കണ്ണുതുറന്നാൽ;
പിന്നെ,
അമ്മയ്ക്കുത്സവമേളം.
ഓണം വരുന്നെന്നൂറ്റം
പിടിക്കുന്നു.
പത്തായപ്പൂട്ടെത്ര
വേഗം തുറക്കുന്നു;
നെല്ലെടുക്കുന്നു; പുഴുങ്ങുന്നു;
ഉണക്കുന്നു, കുത്തുന്നു.
കായക്കുലകളും,
പാവലും,പീച്ചിലും
കാച്ചിലും, ചേനയും
ചെറുകിഴങ്ങിത്യാദി
പച്ചക്കറികൾ വന്നുനിറയുന്നു.
മുറ്റം കിളക്കുന്നു,
വേലി മറയ്ക്കുന്നു
കുപ്പയിൽ തോട്ടണ്ടി,
നീറിപ്പിടിക്കുന്നു;
പായസച്ചെമ്പതാ!
തേച്ചുമിനുക്കുന്നു.
തേങ്ങാപിഴിയുന്നു;
പാലെടുക്കുന്നു;
കായ വറുക്കുന്നു,
ചേന വറുക്കുന്നു
അച്ചാർ, പച്ചടി,
തോരനും കാളനും;
പിന്നെയും നീളുന്നു;
സദ്യവട്ടങ്ങൾ.
വാഴക്കൂമ്പില, കഴുകി
ത്തുടയ്ക്കുന്നു.
തേച്ചുമിനുക്കിയ
നിലവിളക്കിൽ
എഴുതിരി വെട്ടം
തെളിയുന്നു.
പീഠമിടുന്നു.
ഇലവയ്ക്കുന്നു
ഓണത്തപ്പന്
സദ്യ നിവേദ്യം.

...........

ഇന്ന്
ഇന്നിതാ ലുലുവും
വിനായകയും
അക്ഷയ മുതൽ
അനാർക്കലി വരെ
നൂറുകൂട്ടം തിരുവോണ
സദ്യക്കാർ വീട്ടുമുറ്റത്ത്.
അനവധി നിറത്തിലും
തരത്തിലും,കറികൾ,
പായസങ്ങൾ ;ഉപ്പേരികൾ,
ചന്തം തികഞ്ഞ
കടലാസ് ഇലകൾ
കൈ കഴുകേണ്ട.
വിളമ്പിത്തരാൻ
തൊപ്പി വച്ച മാവേലിയും.
ഇന്നത്തെ പുതുപുത്തൻ
സൂപ്പർ ഓണം.

(ഇക്കൊല്ലം ഓണത്തപ്പൻ എന്തുകൊണ്ടോ നമ്മോടു പിണക്കത്തിലാണ്. നന്മകൾ കണികാണാനില്ലാത്തതുകൊണ്ടാവാം;തമ്മിൽതല്ലുന്ന മനുജരെ കാണേണ്ടെന്നു തീരുമാനിച്ചിട്ടാവാം; ഇങ്ങനെ ഒരു പ്രളയം നമ്മുടെ ഓർമ്മയിലില്ല.പൂക്കളമൊരുക്കാൻ ഒരു പൂവുപോലും ബാക്കിവയ്ക്കാതെ;എല്ലാം ഒരു സ്വപ്നമായവശേഷിപ്പിച്ചു കൊണ്ട് എല്ലാമെല്ലാം തൂത്തുവാരി കൊണ്ടുപോയിരിക്കുന്നു.എന്നിരുന്നാലും പഴയ തിരുവോണത്തിന്റെ ഓർമകളിൽ നമുക്കൊന്നാവാം.ഒന്നിച്ചിരിക്കാം;പുതിയൊരു വെള്ളിവെളിച്ചത്തിനായി.......)
ഭാനുമോഹൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ